ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ വ്യാജപ്രചാരണത്തിന് കനത്ത തിരിച്ചടി. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങളും പൂർണ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു.
വ്യോമസേനയിലെ മുഴുവൻ (36) റഫാൽ വിമാനങ്ങൾക്കും തുടർ-പിന്തുണാ സേവനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഐഎഎഫ് പുതിയ ടെൻഡർ പുറത്തിറക്കിയതോടെയാണ് പാക് വാദങ്ങൾ പൂർണമായും പൊളിഞ്ഞത്. ഇന്ത്യ വാങ്ങിയ എല്ലാ റഫാൽ വിമാനങ്ങളും ഇപ്പോഴും സേവനത്തിലുണ്ടെന്ന് ഈ രേഖ വ്യക്തമാക്കുന്നു.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേനകൾ പാകിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമുള്ള ഒന്പത് പ്രധാന ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ മിസൈലാക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ'.